കാലിഫോർണിയ: റോഡിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്കാരനെ അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെച്ചു കൊന്നു. ജിന്ദ് ജില്ല സ്വദേശിയായ 26 കാരനായ കപിൽ എന്ന യുവാവാണ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത്. കടയ്ക്ക് പുറത്ത് ഒരാൾ മൂത്രമൊഴിക്കുന്നത് കപിൽ തടഞ്ഞതിനെ തുടർന്ന് തർക്കമുണ്ടായി. തർക്കത്തിനിടെ അക്രമി തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് കപിൽ ‘ഡങ്കി റൂട്ട്’ വഴി യുഎസിലേക്ക് അനധികൃതമായി കുടിയേറിയത്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് നുഴഞ്ഞുകയറാൻ ആളുകൾ ഉപയോഗിക്കുന്ന അപകടകരമായ റൂട്ടാണിത്. ഏജൻസികൾക്ക് ലക്ഷങ്ങൾ നൽകിയാണ് ഇങ്ങനെ നുഴഞ്ഞ് കടക്കുന്നത്.
ഇതിനെ തുടർന്ന് ഇദ്ദേഹം അറസ്റ്റിലായെങ്കിലും നിയമനടപടികൾക്ക് ശേഷം പിന്നീട് മോചിതനായിരുന്നു. 45 ലക്ഷം രൂപയോളം മുടക്കിയാണ് കപിൽ അമേരിക്കയിലേക്ക് കുടിയേറിയത്. മാതാപിതാക്കൾക്കും രണ്ട് സഹോദരിമാരും അടങ്ങിയ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. കപിലിന്‍റെ മൃതദേഹം സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് കേന്ദ്രത്തോടും ഹരിയാന സർക്കാരിനോടും അദ്ദേഹത്തിന്‍റെ കുടുംബവും ഗ്രാമത്തലവനും അഭ്യർത്ഥിച്ചിട്ടുണ്ട്. സമീപകാലങ്ങളിൽ ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത് യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്.






























