ന്യൂഡൽഹി: ജൂൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്സ് പ്രസ്സുകൾ ഉൾപ്പടെ അഞ്ച് ട്രെയിനുകൾ ആണ് ഓടിതുടങ്ങുക. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവ്വീസുകളും പുനരാരംഭിക്കും.
കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ് പ്രസ്സുകൾ ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും. ദീർഘദൂര യാത്രാ വണ്ടികളായ നിസാമുദിൻ – എറണാകുളം മംഗള എക്സ് പ്രസ്സ് , മുംബൈ – തിരുവനന്തപുരം നേത്രാവതി എക്സ് പ്രസ്സ്, എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ് പ്രസ്സ് എന്നിവയും അന്നേ ദിവസം ഓടി തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രാലയം – കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചർച്ചചെയ്താണ് റെയിൽവേ തീരുമാനമെടുത്തത്.
രാജ്യത്താകമാനം 200 പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. റിസർവേഷൻ മാത്രമുള്ള ട്രെയിനുകൾക്കാണ് അനുമതി. ജനറൽ കോച്ചുകളിൽ സിറ്റിംഗ് സീറ്റുകൾക്കു വേണ്ടി റിസർവേഷൻ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കൻഡ് ക്ലാസിന് തുല്യമായിരിക്കും. ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുൻകൂർ റിസർവ് ചെയ്യാം.
റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാർസൽ ആയി മാത്രം നൽകും. എന്നാൽ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല. റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റ് സ്റ്റാളുകൾ എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.