ന്യൂഡൽഹി: വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പോർച്ചുഗലിലെത്തിയ 28കാരിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന അനുഭവം. ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ശേഷം യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. നാഗ്പുർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തിൽ പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം വഴിയാണ് വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു. പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളമുള്ള കാഷ്യർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വീസ ഉൾപ്പെടെയുള്ള നടപടികൾക്കായി പലതവണയായി യുവതിയിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പോർച്ചുഗലിലെത്തിയതോടെ യുവതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ഏജന്റുമാർ പിടിച്ചുവാങ്ങി. തുടർന്ന് രണ്ട് ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചെന്നും പരാതിയിലുണ്ട്.
പിന്നീട് യുവതിയെ ഒരു ബീയർ ഷോപ്പ് ഉടമയ്ക്ക് കൈമാറിയെന്നാണ് ആരോപണം. നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിനൊപ്പം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായും യുവതി പോലീസിന് മൊഴി നൽകി. പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനായി പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.




























