ഡൽഹി: ആഗോള വിപണിയിലെ കടുത്ത പ്രതിസന്ധികളെയും അമേരിക്കൻ തീരുവയിലെ വർദ്ധനവിനെയും അപ്രസക്തമാക്കി ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി ചരിത്രവിജയം കുറിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമുദ്രോൽപന്ന കയറ്റുമതി ചരിത്രത്തിലാദ്യമായി 72,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. മുൻവർഷത്തെ അപേക്ഷിച്ച് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇടിവുണ്ടായെങ്കിലും ചൈന, യൂറോപ്യൻ യൂണിയൻ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലുണ്ടായ വൻ കുതിപ്പാണ് ഇന്ത്യയ്ക്ക് തുണയായത്. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകൾ പ്രകാര കഴിഞ്ഞ സാമ്പത്തിക വർഷം 72,325.82 കോടി രൂപയുടെ ഉൽപന്നങ്ങളാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. മുൻവർഷം ഇത് 67,936.93 കോടി രൂപയായിരുന്നു. കയറ്റുമതി ചെയ്ത ഉൽപന്നങ്ങളുടെ അളവിലും ഗണ്യമായ വർധനയുണ്ട്. 18.29 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 19.32 ലക്ഷം മെട്രിക് ടണ്ണായി കയറ്റുമതി ഉയർന്നു. അളവിൽ 5.59 ശതമാനവും മൂല്യത്തിൽ 6.46 ശതമാനവും വളർച്ച രേഖപ്പെടുത്തി.
ഇന്ത്യൻ സമുദ്രോൽപന്ന വിപണിയിലെ കരുത്തായി ഇത്തവണയും ശീതീകരിച്ച ചെമ്മീൻ തന്നെ തുടർന്നു. ആകെ ലഭിച്ച കയറ്റുമതി വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചെമ്മീൻ കയറ്റുമതിയിലൂടെയാണ് സ്വന്തമാക്കിയത്. ഏകദേശം 47,973 കോടി രൂപയാണ് ചെമ്മീൻ വിപണിയിൽ നിന്നുള്ള വരുമാനം. ശീതീകരിച്ച മത്സ്യം, കണവ, കൂന്തൽ, ഉണക്കമീൻ എന്നിവയുടെ കയറ്റുമതിയിലും ഇക്കാലയളവിൽ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ തണുപ്പിച്ച ഉൽപന്നങ്ങളുടെ വിഭാഗത്തിൽ ചെറിയ തോതിലുള്ള ഇടിവ് സംഭവിച്ചു. വിപണികളെ വിശകലനം ചെയ്യുമ്പോൾ, 28.11 ശതമാനം വിഹിതവുമായി അമേരിക്ക തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. എന്നാൽ പകരം തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ അളവിൽ 19.8 ശതമാനത്തോളം കുറവുണ്ടായി. ഈ കുറവ് പരിഹരിച്ചത് ചൈനയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും നടത്തിയ ശക്തമായ കയറ്റുമതിയിലൂടെയാണ്. ചൈനയിലേക്കുള്ള കയറ്റുമതി മൂല്യത്തിൽ 22.7 ശതമാനവും യൂറോപ്യൻ യൂണിയനിലേക്ക് 37.9 ശതമാനവും വളർച്ച നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു. ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.





























