കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോരിനും കാരണമാകുന്നു. മുഖ്യമന്ത്രി വി.ഡി സതീശനെ പ്രതിരോധത്തിലാക്കാൻ സിപിഎം തൊടുത്ത വിവാദമാണ് തിരിച്ച് സിപിഎമ്മിലെ ഭിന്നത പരസ്യമാക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായി വിജയൻ ആദ്യമായി ഏറ്റെടുത്ത രാഷ്ട്രീയ വിഷയം, അതിന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ഉറച്ച പിന്തുണയും നൽകി വരുമ്പോഴാണ് മുതിർന്ന നേതാവായ ഇ.പി ജയരാജൻ തന്നെ ആരോപണത്തെ അസാധുവാക്കുന്ന രീതിയിൽ പ്രതികരിച്ചത്. അദാനിയുടെ വിശദീകരണത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഇ.പി ഈ വിഷയത്തിൽ പിണറായിയുടെ ലൈനിനൊപ്പമല്ല താനെന്ന് പരസ്യമാക്കുകയും ചെയ്യുന്നു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ ഇന്നലെയും പി.കെ ശ്രീമതി ഇന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തതോടെ ആ ഭിന്നത കൂടുതൽ പ്രകടമായി. ദിവ്യ എസ് അയ്യരെ മാറ്റിയത് ഓഹരി വിൽപനയ്ക്ക് എതിരായതിനാലാണെന്നാായിരുന്നു കെ.കെ രാഗേഷിന്റെ പ്രതികരണം. സർക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നാണ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും തുറന്നടിച്ചത്. അതുകൂടാതെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചതിനെയും അവർ ചോദ്യം ചെയ്തു. അതോടെ ഫലത്തിൽ കണ്ണൂർ സിപിഎം ഈ വിഷയത്തിൽ രണ്ട് ചേരിയിലാണെന്ന് കൂടുതൽ വ്യക്തമാകുകയാണ്. ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് അത് പിൻവലിക്കേണ്ടി വന്നതും ഇതിനിടെയിൽ കണ്ടു.





























