ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനിൽ പഠിക്കാൻ പോകുന്ന സാഹചര്യത്തിൽ നടി ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുമെന്നു സൂചന. ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗമായ ഖുശ്ബു കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷൻ അംഗത്വം രാജിവെച്ചതുപോലും ഇതു മുന്നിൽക്കണ്ടാണെന്നാണ് കരുതുന്നത്. എന്നാൽ, വിഷയത്തിൽ ഖുശ്ബു പ്രതികരിച്ചിട്ടില്ല. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാണ് വനിതാകമ്മിഷൻ അംഗത്വം രാജിവെച്ചതെന്നാണ് അറിയിച്ചിരുന്നത്. കമ്മിഷനിൽ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ സജീവ രാഷ്ട്രീയത്തിൽ ഇടപെടാനായിട്ടില്ലെന്നും ഇപ്പോൾ സ്വതന്ത്രയാണെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്. 2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷനംഗമാവുന്നത്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് തിരിക്കുന്നത്.
ഇതിനിടെ അധ്യക്ഷ പദവിയിലേക്കുള്ള ഖുശ്ബുവിന്റെ നീക്കത്തിൽ പാർട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്ന വാനതി ശ്രിനിവാസനെയും വിജയധാരണിയെയും പോലുള്ള വനിതാ നേതാക്കളുള്ളപ്പോൾ ഖുശ്ബുവിന് അധ്യക്ഷ പദവി നൽകുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം. ഖുശ്ബു 2010-ലാണ് ഡി.എം.കെ.യിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് 2014-ൽ കോൺഗ്രസിൽ ചേർന്നു. ആറുവർഷം കോൺഗ്രസിൽ പ്രവർത്തിച്ചശേഷം 2020 അവസാനത്തോടെയാണ് ബി.ജെ.പി.യിൽ എത്തുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു. അതിനുശേഷമാണ് ദേശീയ നിർവാഹക സമിതിയംഗമാവുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചുവെങ്കിലും സീറ്റ് അനുവദിച്ചില്ല.





























