തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇനി വ്യവസായം. ജോലി എന്ന ലക്ഷ്യത്തോടെ ക്യാമ്പസുകളിൽ വ്യവസായ പാർക്കുകൾ തുടങ്ങും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയും ചെയ്തു. രാജ്യത്ത് ആദ്യമാണിത്. കുറഞ്ഞത് അഞ്ച് ഏക്കർ ഭൂമിയുള്ള സർവകലാശാലകൾ, കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ തുടങ്ങിയവയ്ക്ക് പാർക്കുകൾ തുടങ്ങാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 2 ഏക്കർ മതിയാവും.ഈ സാമ്പത്തിക വർഷം 25 എണ്ണം തുടങ്ങാനാണ് ആലോചനയെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. 70ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് യൂണിവേഴ്‌സിറ്റികളും താത്പര്യമറിയിച്ചു.
അനുമതി ലഭിക്കുന്നവയ്ക്ക് റോഡുകൾ, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവയ്ക്കായി 1.5 കോടിവരെ സർക്കാർ അനുവദിക്കും. പാർക്കുകളിലെ ഉത്പാദന യൂണിറ്റുകൾക്ക് ധനസഹായവും പരിഗണിക്കുന്നു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പുകൾ, കോളേജുകളിൽ നടത്തുന്ന ഗവേഷണങ്ങളുടെ പ്രായോഗിക, വ്യവസായ ഉത്പാദനം, ക്യാമ്പസുകളിലെ ക്രയശേഷി ഉപയോഗിക്കാൻ താത്പര്യമുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളുടെ യൂണിറ്റുകൾ എന്നിവയടക്കം തുടങ്ങാനാകും. പഠനത്തിനും തൊഴിലിനുമായി വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് ഒഴിവാക്കാം. ക്യാമ്പസ് വ്യവസായ പാർക്കിന്റെ ചെറുപതിപ്പ് പരീക്ഷണാടിസ്ഥാനത്തിൽ കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി കോളേജിൽ തുടങ്ങി.
3,500 ചതുശ്രഅടി കെട്ടിടത്തിൽ, കേരള സ്റ്റാർട്ടപ്പ് മിഷനും ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റും സോഹോ കോർപ്പറേഷനുമായി സഹകരിച്ചാണിത്. ഇത് വിജയമാണെന്ന് കണ്ടതോടെയാണ് വ്യാപകമാക്കുന്നത്.വിദ്യാർത്ഥികളുടെ പഠനത്തെയടക്കം ബാധിക്കാത്ത രീതിയിലാകും പാർക്കുകൾ സ്ഥാപിക്കുക. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ- അക്കാഡമിക്ക് ബന്ധം ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പർ പെർമിറ്റ് എടുക്കണം. അക്കാഡമിക്ക് പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഉറപ്പു വരുത്തിയതിന് ശേഷമുള്ള അധിക ഭൂമിയിലാകും പാർക്കുകൾ. ഇതിന്റെ തുടർച്ചയായി സഹകരണ വ്യവസായ പാർക്കുകളും തുടങ്ങും.





























