കിഴക്കഞ്ചേരി : മലവെള്ളപ്പാച്ചിലുണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്താൻ ശ്രമിക്കുന്നതിനിടെ പാലക്കുഴിയിലെ കർഷകരെ ആശങ്കയിലാക്കി കുരുമുളകിന് രോഗബാധ. തുടർച്ചയായുള്ള മഴയിൽ മണ്ണിൽ വെള്ളം തങ്ങിനിൽക്കുന്നതു മൂലമുണ്ടാകുന്ന വേരുചീയലും കരിച്ചിൽ രോഗവുമാണ് കൂടുതലായും കാണുന്നത്. ചിലയിടങ്ങളിൽ കുരുമുളകു ചെടിയെ നശിപ്പിച്ചു കളയുന്ന ദ്രുതവാട്ടവും കണ്ടു തുടങ്ങിയിട്ടുണ്ട്. പാലക്കുഴിയിലെ പ്രധാനകൃഷി കുരുമുളകാണ്. അഞ്ഞൂറോളം കുരുമുളക് കർഷകരാണ് ഇവിടെയുള്ളത്.
അടുത്ത മാസം വിളവെടുപ്പ് തുടങ്ങാനിരിക്കെ രോഗം വ്യാപിക്കുന്നത് ഉത്പാദനം കുറയ്ക്കുമെന്നും കർഷകനായ ചാർലി മാത്യു വാണിയപ്പുരയിൽ പറയുന്നു. ഇപ്പോൾ പെയ്യുന്നത് ശക്തിയായ മഴയായതിനാൽ വളക്കൂറുള്ള മേൽമണ്ണ് ഒഴുകിപ്പോകുന്നതും ഉത്പാദനം കുറയ്ക്കാനിടയാക്കുമെന്ന് കർഷകനായ ജോഷി ആന്റണി പറഞ്ഞു. പാലക്കുഴിയിൽ കൃഷിവകുപ്പധികൃതരുടെ നേതൃത്വത്തിൽ വിദഗ്ധപരിശോധന നടത്തണമെന്നും മാറിമാറി വരുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന വിധത്തിൽ കുരുമുളകു കൃഷിയിൽ പുതിയ രീതികൾ കൊണ്ടുവരാൻ മുൻകൈയെടുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.





























