ഓക്‌ലഹോമ : തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഓക്‌ലഹോമയിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) വെടിവച്ച് കൊന്ന ശേഷം ഭർത്താവ് ജെറമിയ ഷോൺ ഡഫി (48) ആണ് ജീവനൊടുക്കിയത്. ഇരുവരും തമ്മിൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനാൽ അകന്നു താമസിക്കുകയായിരുന്നു. ഒവാസോയിലെ സാറയുടെ വീട്ടിലെത്തിയ ശേഷമാണ് ജെറമിയ കൃത്യം നടത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടിയാണ് എമർജൻസി നമ്പറിൽ പൊലീസിനെ സംഭവം വിളിച്ചറിയിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. കൃത്യം നടക്കുന്നതിന് രണ്ടാഴ്ച മുൻപ്, ഭർത്താവിനെതിരെ സാറ ടിക്‌ടോക്കിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഭർത്താവ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നയാളാണെന്ന് താൻ തിരിച്ചറിഞ്ഞെന്നായിരുന്നു വിഡിയോയിലെ പരാമർശം. 2021ൽ സാറ ഭർത്താവിൽ നിന്ന് തന്നെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കോടതി സമീപിച്ചെങ്കിലും അവ തള്ളപ്പെട്ടിരുന്നു. ഈ വർഷം ജൂണിൽ വീണ്ടും കോടതിയെ സമീപിച്ചു.
ഇത്തവണ സംരക്ഷണ ഉത്തരവ് കോടതി നൽകി. ഇതുപ്രകാരം ജെറമിയയോട് സാറ താമസിക്കുന്ന വീട്ടിൽ നിന്ന് മാറി താമസിക്കുന്നതിനും സാറയിൽനിന്ന് 100 യാർഡ് അകലം പാലിക്കാനും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ജെറമിയയ്ക്കെതിരെ മറ്റൊരു സ്ത്രീ തന്റെ 15 വയസ്സുള്ള മകൾക്കുവേണ്ടിയും സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ജെറമിയ പരിശീലകനായിരുന്ന ബാസ്‌കറ്റ്ബോൾ ടീമിലെ വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന ആരോപണമാണ് പരാതിയിലുണ്ടായിരുന്നത്. സംഭവത്തിൽ ഒവാസോ പൊലീസ് അന്വേഷണം ആരംഭിച്ചു.





























