ഹരിപ്പാട് : അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ (46) യാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നപേരിൽ നടത്തിവന്നിരുന്ന സ്ഥാപനത്തിലാണ് സംഭവം ഉണ്ടായത്. 12 അന്തേവാസികളാണ് ഇവിടെ ഉള്ളത്. നടത്തിപ്പുകാരനായ സിറാജുദ്ദീൻ അന്തേവാസികളെ മർദ്ദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ പരാതിയെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
സിറാജുദ്ദീൻ തന്നെ മർദ്ദിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തതായി ഇവിടുത്തെ അന്തേവാസിയായ മോഹനകുമാർ (58) ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ പരിശോധനയിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അന്തേവാസികളുടെ തുടർന്നുള്ള ഒരാഴ്ചത്തെ പരിപാലനം കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആണ്. തുടർന്ന് ഇവരെ സാമൂഹ്യക്ഷേമ വകുപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.
പഞ്ചായത്ത് അംഗങ്ങളും, ആശാവർക്കർമാരും പാലിയേറ്റീവ് ജീവനക്കാരും എത്തുമ്പോൾ നടത്തിപ്പുകാരനെ ഭയന്ന് അന്തേവാസികൾ പരാതികളൊന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇവർ എത്തിയപ്പോൾ നടത്തിപ്പുകാരനായ സിറാജുദ്ദീൻ സ്ഥലത്തില്ലായിരുന്നു. ഈ സമയമാണ് അന്തേവാസികൾ തങ്ങൾക്ക് നേരിട്ട കൊടിയ മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തു പറയുന്നത്. ഭക്ഷണം പാചകം ചെയ്യാൻ പോലും ഇവിടെ ജീവനക്കാരില്ലെന്നും അന്തേവാസികൾ തന്നെയാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.