തെള്ളിയൂർ : വൃശ്ചിക വാണിഭം കഴിഞ്ഞ് ഒരുമാസം ആയിട്ടും തെള്ളിയൂർകാവ് ഭഗവതി ക്ഷേത്ര വളപ്പിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ നീക്കുന്നില്ലെന്ന് പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭൂമിയിലുള്ള മാലിന്യങ്ങൾ ആഴ്ചകൾ നിരന്നുകിടന്നപ്പോൾ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ദേവസ്വം ബോർഡ് നേരിട്ട് കൂലിക്ക് ആളുകളെ നിയോഗിച്ച് ഇവ ചാക്കുകളിൽ ശേഖരിച്ചു കൂട്ടി വെച്ചുവെങ്കിലും ഇവ ഇപ്പോഴും ഇവിടെ കുന്നു കൂടി തന്നെ കിടക്കുന്നു. ക്ഷേത്ര ഉപദേവലയം, ഓഡിറ്റോറിയം, യജ്ഞശാല, ശുചിമുറികൾ എന്നിവയുടെ പരിസരങ്ങളിലാണ് ഇത് ചാക്കിൽ കെട്ടി വെച്ചിട്ടുള്ളത്. ഇത് തെരുവു നായ്ക്കളും പന്നികളുമെല്ലാം നശിപ്പിച്ച നിലയിലുമാണ്.
എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനയാണ് ഈ മാലിന്യം നീക്കം ചെയ്യേണ്ടതെന്നാണ് ദേവസ്വം നിലപാട്. എന്നാൽ ഇതിനുള്ള ഫീസ് ദേവസ്വം കെട്ടിവെക്കാതെ അജൈവ മാലിന്യം കൊണ്ടുപോകില്ലെന്ന് പഞ്ചായത്തും വാശിപിടിക്കുന്നു. ക്ഷേത്രത്തിൽ നടക്കുന്ന, വിവാഹം, വിവാഹ നിശ്ചയം തുടങ്ങിയവക്ക് ഈ മാലിന്യ കൂമ്പാരം വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. വിവാഹ ചടങ്ങുകൾ നിശ്ചിത ഫീസ് അടച്ചു വരുന്നവർ ഈ മാലിന്യ കൂമ്പാരം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നുമുണ്ട്.