ലോസ് ആഞ്ജലീസ്: ക്ലാസിക്ക് ചിത്രം ‘റോമിയോ ആന്റ് ജൂലിയറ്റി’ലൂടെ ശ്രദ്ധ നേടി ഒലീവിയ ഹസി (74) അന്തരിച്ചു. കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ 1951-ലാണ് ഒലീവിയ ജനിച്ചത്. പിതാവ് ആന്ദ്രെ ഒസൂന ഗായകനായിരുന്നു. സ്‌കോട്ടിഷ് വംശജയായ ജോയ് ഹസിയായിരുന്നു മാതാവ്. ബാല്യകാലം മുതല്‍ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്ന ഒലീവിയ ഏഴാം വയസ്സില്‍ മാതാവിനും സഹോദരനുമൊപ്പം ലണ്ടനിലേക്ക് കുടിയേറി. പഠനകാലത്ത് തന്നെ ഇറ്റാലിയ കോന്റി നാടക അക്കാദമിയില്‍ ചേരുകയും അഭിനയജീവിതം ആരംഭിക്കുകയും ചെയ്തു. പിന്നീട് ടെലിവിഷന്‍ ഷോകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ‘ദ ബാറ്റില്‍ ഓഫ് വില്ല ഫിയോറീത്ത’യിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഫ്രാങ്കേ സെഫിരെല്ലി സംവിധാനം ചെയ്ത ‘റോമിയോ ആന്റ് ജൂലിയറ്റാ’ണ് ഒലീവിയയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സംവിധായകന്‍ ഒലീവിയയെ തിരഞ്ഞെടുത്തത്. ലിയോനാര്‍ഡ് വൈറ്റിങ് ആയിരുന്നു ചിത്രത്തില്‍ റോമിയോയുടെ വേഷത്തില്‍. 1968-ല്‍ റിലീസ് ചെയ്ത ചിത്രം വന്‍വിജയമായി. മികച്ച ഛായാഗ്രഹണത്തിനും മികച്ച കോസ്റ്റിയൂം ഡിസൈനുമുള്ള ഓസ്‌കർ പുരസ്‌കാരം നേടുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖതാരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഒലീവിയയും ലിയോനാര്‍ഡ് വൈറ്റിങും സ്വന്തമാക്കി.