കോന്നി : തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ധനസഹായം ലഭിച്ചത് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ. തണ്ണിത്തോട് പ്ലാന്റെഷൻ കോർപ്പറേഷൻ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച മേടപ്പാറ ചേന്നംപാറ വീട്ടിൽ അഭിലാഷി(38)ന്റെ കുടുംബത്തിനും പരിക്ക് സംഭവിച്ച ടാപ്പിങ് തൊഴിലാളികൾ ആയ തേക്കുതോട് കുഴിവിള കിഴക്കേതിൽ കെ എസ്സ് സുനിൽ കുമാർ(47), പാലനിൽക്കുന്നതിൽ ലത(41), തേക്കുതോട് വിളയിൽ സജികുമാർ(50), കടക്കമണ്ണിൽ എം എസ് പ്രിയ (34)എന്നീ നാല് പേർക്കും ആണ് ആദ്യത്തെ സമാശ്വാസ തുക അനുവദിച്ചത്.
അഭിലാഷിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരിക്ക് സംഭവിച്ചവർക്ക് 4300 രൂപയും ആണ് അനുവദിച്ചത്. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമം അനുസരിച്ച് എതൊക്കെ കീടങ്ങളുടെ ആക്രമണം ദുരന്തമായി അംഗീകരിക്കണം എന്ന് സംസ്ഥാന സർക്കാരുകൾ ആണ് വിജ്ഞാപനം നടത്തേണ്ടത്. കേരളത്തിൽ തേനീച്ചയും കടന്നലും ആണ് ഈ ഗണത്തിൽ പെടുന്നത്.
വില്ലേജ് ഓഫീസുകൾ വഴി ആണ് ഇത് സംബന്ധിച്ച് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കടന്നൽ കുത്തേറ്റു ആളുകൾ മരിക്കുന്ന സംഭവങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ അപേക്ഷയിന്മേൽ തുക അനുവദിക്കുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ നടപടിക്ക് ശുപാർശ ചെയ്തതിന് ശേഷം കോന്നി തഹൽസീദാർക് ഉത്തരവ് നൽകുകയായിരുന്നു.