ബെംഗളൂരു : കർശന നിയന്ത്രണങ്ങളോടെ കർണാടകയിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സമ്പൂർണ ലോക്ക് ഡൗണിനു തുടക്കമായി. കോവിഡിനെ വരുതിയിലാക്കാനായി ജനം സഹകരിക്കണമെന്നും ലോക്ക് ഡൗൺ നിർദേശം കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ. നിയന്ത്രണങ്ങൾ നിലവിൽ വന്ന ഇന്നലെ രാവിലെ 6 മണി മുതൽ നഗരത്തിലെങ്ങും പരിശോധന കർശനമാക്കി. അനാവശ്യമായി വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങിവർക്കെതിരെ പോലീസുകാർ ലാത്തിയുമായി രംഗത്തുണ്ടായിരുന്നു.
നിരത്തുകളിൽ ബാരിക്കേഡ് ഉയർത്തിയാണു പരിശോധന. അവശ്യസാധനങ്ങൾ, മരുന്ന് എന്നിവ വാങ്ങാനും കിയോസ്കുകളിൽ നിന്നു ശുദ്ധജലം ശേഖരിക്കാനും മറ്റും വാഹനങ്ങളിൽ നിരത്തിലിറങ്ങിയവരെ പോലീസ് തടഞ്ഞു. ചിലർക്കെതിരെ ലാത്തി പ്രയോഗവുമുണ്ടായി. രാവിലെ 6 മുതൽ 10 വരെ നടന്നുപോയി ഇവ വാങ്ങാനെ നിലവിൽ അനുമതിയുള്ളൂ. ഇതിനെതിരെ ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലും മറ്റും രംഗത്തുവന്നു. എത്ര ദൂരം നടന്നു പോകുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ബിബിഎംപിയുടെ ശുദ്ധജല കിയോസ്കുകളും മറ്റും വീടുകളിൽ നിന്നു കിലോമീറ്ററുകൾ അകലെയാണെന്ന കാര്യം പോലീസിന് അറിയില്ലേ എന്നും അവർ ചോദിച്ചു.
നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ പേരിലുള്ള പോലീസ് അതിക്രമം ഒഴിവാക്കണമെന്ന് പരക്കെ ആവശ്യം. കെആർ മാർക്കറ്റിൽ പോലീസ് ഇൻസ്പെക്ടർ ലാത്തിയുപയോഗിച്ച് ഓട്ടോറിക്ഷയുടെ ചില്ലടിച്ചു തകർക്കുന്ന ദൃശ്യം പ്രചരിച്ചതിനെ തുടർന്ന് രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സന്നദ്ധ സംഘടനകളും രംഗത്തെത്തി. ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ ജനത്തെ ദ്രോഹിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പോലീസ് വേണമെങ്കിൽ കേസെടുക്കട്ടെ, ജനത്തെ തല്ലാനും മറ്റും എന്തവകാശമുണ്ടെന്നും ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി, കന്നഡ നടനും ബിജെപി നേതാവുമായ ജഗ്ഗേഷ് തുടങ്ങിയവർ ചോദിച്ചു.
ചട്ടം ലംഘിക്കുന്നവർക്കെതിരെ ബലപ്രയോഗം നടത്തരുതെന്നും നിയമപ്രകാരമുള്ള നടപടിയെ പാടപള്ളൂവെന്നും പോലീസിനു കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പ്രവീൺ സൂദ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ അനുവദനീയമായ ഏതെങ്കിലും കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായാൽ ഇന്റലിജൻസ് ഡിസിപി സന്തോഷ് ബാബുവിനെ നേരിട്ടു വിളിക്കാം. ഫോൺ 080-22942354.