ഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് മാതൃകമ്പനിയായ മെറ്റ. സംശയാസ്പദമായ ഇത്തരം ലിങ്കുകൾ പോസ്റ്റ് ചെയ്യുമ്പോൾതന്നെ തിരിച്ചറിയാൻ പ്രത്യേക എഐ ഡിറ്റക്ഷൻ ടൂളുകൾ സജീകരിച്ചിട്ടുണ്ടെന്ന് മെറ്റ അവകാശപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ മാത്രം 1,60,000 അക്കൗണ്ടുകൾ നീക്കംചെയ്തു. കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അതീവ ഗുരുതരമായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച മെറ്റ ഇതിനെതിരെ 24 മണിക്കൂറും ഉണർന്ന് പ്രവർത്തിക്കുകയാണെന്നും വിശദമായ ബ്ലോഗ് പോസ്റ്റിൽ അവകാശപ്പെട്ടു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളാണ് കാലിഫോർണിയയിലെ മെൻലോ പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റ. ലൈംഗികാതിക്രമ ഉള്ളടക്കമുള്ള ഇൻസ്റ്റഗ്രാം പരസ്യങ്ങളുമായി ബന്ധപ്പെട്ട ഗിരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് കമ്പനിയുെട സാമൂഹിക മാധ്യമ ആപ്പുകളിലുടനീളം കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ഉൾപ്പെട്ട ഉള്ളടക്കങ്ങൾക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുന്ന വിശദമായ ബ്ലോഗ് മെറ്റ പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം പരസ്യങ്ങളെക്കുറിച്ച് സമീപകാലത്ത് പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ബ്ലോഗിൽ മെറ്റ അവകാശപ്പെടുന്നു. ഇതേക്കുറിച്ച് കമ്പനി നടത്തിയ അന്വേഷണത്തിന് പിന്നാലെ പരസ്യങ്ങൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുകയും നയലംഘന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട URL-കൾ തടയുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്കെതിരായ ചൂഷണത്തിനെതിരായ കമ്പനിയുടെ നയം ലംഘിക്കുന്നതാണവ. കമ്പനി ഇത് ഗൗരവമായി കാണുന്നു. മെറ്റ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉള്ളടക്കം കടന്നുകൂടാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അത്തരം പ്രവർത്തനങ്ങൾ നേരിടാനുള്ള ശ്രമങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ വിശദീകരിച്ചിട്ടുണ്ട്.
ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ മെറ്റയുടെ താത്പര്യങ്ങളാണെന്ന ആരോപണം കമ്പനി നിഷേധിച്ചു. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 40 ലക്ഷത്തിലധികം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. നിയമം ലംഘിക്കുന്ന നിരവധി പരസ്യങ്ങളും അവയ്ക്ക് പിന്നിലെ അക്കൗണ്ടുകളും കണ്ടെത്തി പ്രവർത്തന രഹിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള 3.6 കോടി ഉള്ളടക്കങ്ങൾ സാമൂഹിക മധ്യമ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് 40 ലക്ഷത്തിലധികം സംശയാസ്പദമായ അക്കൗണ്ടുകൾ നീക്കം ചെയ്‌തെന്നും കമ്പനി പറയുന്നു.
ഏഴ് ദിവസത്തിനുള്ളിൽ വ്യക്തമായ വിശദീകരണം നൽകണമെന്നാണ് കേന്ദ്ര സർക്കാർ മെറ്റയോട് നിർദേശിച്ചിരുന്നത്. മെറ്റ അധികൃതരെ വിളിച്ചുവരുത്താൻ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ വീഡിയോകൾ മെറ്റയുടെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്നും സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ പിഴവ് വെളിപ്പെടുത്തുന്നതാണ് ഇതെന്നും ബിബിസി റിപ്പോർട്ടിന് ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്ര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്.
































