മുംബൈ : മുംബൈ വിമാനത്താവളത്തിൽ വൻ വിമാനദുരന്തത്തിന് കാരണമാകുമായിരുന്ന കൂട്ടിയിടി ഒഴിവായി. ടേക്ക് ഓഫിന് തയാറെടുക്കുകയായിരുന്ന എയർ ഇന്ത്യ വിമാനവും ലാൻഡ് ചെയ്ത ശേഷം റൺവേയിൽ നിന്ന് മാറാൻ വൈകിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും ഒരേ റൺവേയിൽ എത്തിയതാണ് അപകടസാധ്യതയുണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഡൽഹിയിലേക്ക് പുറപ്പെടാൻ തയാറെടുക്കുകയായിരുന്നു എയർ ഇന്ത്യ വിമാനം. എന്നാൽ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഇടപെട്ടതിനെത്തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. ലാൻഡ് ചെയ്ത ശേഷം റൺവേയിൽ നിന്ന് മാറാൻ വൈകിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ തുടരുന്നതിനിടെയാണ് ഡൽഹിയിലേക്ക് പോകേണ്ട വിമാനം അതേ റൺവേയിൽ ടേക്ക് ഓഫിന് ഒരുങ്ങിയത്.
ഇരുവിമാനങ്ങളും നേർക്കുനേർ വന്നതോടെ എ.ടി.സി എയർ ഇന്ത്യ പൈലറ്റിനോട് ടേക്ക് ഓഫ് നിർത്താൻ നിർദേശിക്കുകയായിരുന്നു. എ.ടി.സിയുടെ നിർദേശപ്രകാരം ടേക്ക് ഓഫ് നിർത്തിവെച്ചതായി എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. ‘മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ട എ.ഐ 816 വിമാനം, എ.ടി.സിയുടെ നിർദേശപ്രകാരം ടേക്ക് ഓഫ് നിർത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തി’-എയർലൈൻ അധികൃതർ വ്യക്തമാക്കി. തുടർന്ന്, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകൾക്ക് ശേഷമേ വിമാനം വീണ്ടും സർവീസ് നടത്തൂ എന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായോ റിപ്പോർട്ടില്ല. ഒരേ റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ എത്താൻ ഇടയാക്കിയ സാഹചര്യം വ്യക്തമല്ല.






























