മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ. മഹാരാഷ്ട്രയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പോളിയോ വാക്സിൻ സ്വീകരിക്കാൻ ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികള്‍ മാതാപിതാക്കൾക്കൊപ്പം ഈ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇതിൽ പന്ത്രണ്ട് കുട്ടികൾക്ക് പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളികൾ നൽകിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കുട്ടികൾക്ക് തലചുറ്റലും ഛർദ്ദിയും അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതോടെ കുട്ടികളെ സമീപത്തെ വസന്തറാവു സർക്കാർ മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി.
എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ആശുപത്രി ഡീൻ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു. ജില്ലാ കളക്ടർ എം.ദേവേന്ദർ സിംഗ് രാത്രിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില ചോദിച്ചറിഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് നഴ്സുമാരെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ജില്ലാപരിഷദ് സിഇഒ ശ്രീകൃഷ്ണ പഞ്ചൽ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും മൂന്ന് നഴ്സുമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.