തൃശ്ശൂര്‍ : കോവിഡ് ചികിത്സയുടെ ഇൻഷൂറൻസ് ക്ലയിം നിരസിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ മണിപ്പാൽ സിഗ്ന ഹെല്‍ത്ത് ഇൻഷൂറൻസ് മാനേജര്‍ 1,28105 രൂപയും പലിശയും നഷ്ടപരിഹാരവും നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ അണ്ണല്ലൂർ ശാരദാലയത്തില്‍ കവിത എസ്. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. പോളിസി ചേരുമ്പോൾ നിലവിലുള്ള മറ്റൊരു അസുഖം മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഇൻഷൂറൻസ് കമ്പനി കോവിഡ് ചികിത്സയുടെ ക്ലയിം നിഷേധിക്കുകയായിരുന്നു. തന്നെയുമല്ല ഈ കാരണം പറഞ്ഞ് കവിതയുടെ പോളിസി റദ്ദ് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് കവിത തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പരാതിക്കാരിയായ കവിത അപ്പോളോ ആഡ് ലക്സ് ആശുപത്രിയിലാണ് കോവിഡ് ചികിത്സക്ക് വിധേയയായത്.
ക്ലയിം നിഷേധിച്ചതും പോളിസി റദ്ദ് ചെയ്തതും നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. യുക്തിപരമായും നീതിപൂർവ്വമായും മാത്രമേ ഇൻഷൂറൻസ് കമ്പനികൾ ക്ളെയിം പരിഗണിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി, തൃശൂർ കോരപ്പത്ത് ലൈനിലെ മണിപ്പാൽ സിഗ്ന ഇൻഷൂറൻസ് കമ്പനിയുടെ മാനേജർ പരാതിക്കാരിക്ക് 1,28105 രൂപയും ആയതിന് 2021 ഒക്ടോബർ മുതൽ 9% പലിശയും നഷ്ടപരിഹാരമായി 20,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ റദ്ദ് ചെയ്ത പോളിസി എത്രയുംവേഗം പുനസ്ഥാപിച്ചു നൽകണമെന്നും അല്ലാത്തപക്ഷം 1,00,000 രൂപ നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.






























