റായ്പുര്‍: ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങളിലെ മിശ്രവിവാഹങ്ങള്‍ ‘ലവ് ജിഹാദി’ന്റെ പരിധിയില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍. ലവ് ജിഹാദ് എന്ന പേരില്‍ മിശ്രവിവാഹങ്ങളെ കുറ്റകൃത്യമായി പരിഗണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങള്‍ മിശ്രവിവാഹങ്ങള്‍ ചെയ്തു. ഈ വിവാഹങ്ങള്‍ ലവ് ജിഹാദിന്റെ പരിധിയില്‍ വരുമോയെന്ന് ഞാന്‍ ബി.ജെ.പി നേതാക്കളോട് ചോദിക്കുന്നു? മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഭൂപേഷ് ബാഗല്‍ ചോദിച്ചു. ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യന് സ്വാമി, മുക്താര്‍ അബ്ബാസ് നഖ്വി തുടങ്ങിയവരുടെ വിവാഹങ്ങള്‍ ലവ് ജിഹാദായി കണക്കാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സമൂഹത്തില്‍ സാമുദായിക വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ലവ് ജിഹാദ്. ഇതിലൂടെ അവരുടെ പ്രധാന ലക്ഷ്യം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പും. അവര്‍ വോട്ടര്‍മാരെ സാമുദായികമായി വേര്‍തിരിക്കാന്‍ ശ്രമിക്കുകയും ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയുമാണെന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു. വിവാഹം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിലവില്‍ രാജ്യത്ത് നിയമമുണ്ട്. പുതിയ നിയമം രാഷ്ട്രീയ നീക്കം മാത്രമാണ്. എത്രപേരുടെ വിവാഹത്തിലാണ് അവര്‍ സൂക്ഷ്മ പരിശോധന നടത്തുക. വിവാഹത്തില്‍ സൂക്ഷ്മ പരിശോധന നടത്തുകയാണെങ്കില്‍, സ്വന്തം പാര്‍ട്ടി അംഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യുമോയെന്നും ഭൂപേഷ് ബാഗല്‍ ചോദിച്ചു.
ലവ് ജിഹാദിനെതിരെയും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെയും ശക്തമായ നിയമം കൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭൂപേഷ് ബാഗലിന്റെ പ്രതികരണം. നേരത്തേ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകയിലും ഹരിയാനയിലും ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലവ് ജിഹാദ് നിയമ നിര്‍മാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും സാമുദായിക വിഭജനം സൃഷ്ടിക്കുമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.































