ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ ഗാന്ധി. പ്രൾഹാദ് ജോഷി സ്ത്രീപീഡകരെ ന്യായീകരിക്കുന്നയാളാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വൃത്തികെട്ട മനുഷ്യനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് പുറത്തുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കുകയായിരുന്നു. അവർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. എന്നിട്ടും, ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ സ്വഭാവമുള്ള ഒരാളാണത്. ബലാത്സംഗം ചെയ്തവർക്ക് സംരക്ഷണം വേണമെന്ന് പറയുന്നതിനേക്കാൾ വലിയൊരു നീചത്വം വേറെയില്ല” രാഹുൽ ഗാന്ധി പറഞ്ഞു.
മന്ത്രിസഭയിൽ മറ്റ് പല മന്ത്രിമാരും ഉണ്ടായിരുന്നിട്ടും പ്രൾഹാദ് ജോഷിയെ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത് വിചിത്രം ആണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഒട്ടേറെപ്പേരുണ്ട്. അവരിൽ ആരെ വേണമെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുക്കാമായിരുന്നു; എന്നിട്ടും ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കുന്ന ഒരാളെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് അത്ഭുതകരമാണ്” അദ്ദേഹം പറഞ്ഞു. അതേസമയം ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബില്ലിലെ ചർച്ചയ്ക്കിടെ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി എംപിയും രംഗത്തെത്തി.
സാധാരണക്കാരായ കുട്ടികകളെ എന്തിന് ദ്രോഹിച്ചുവെന്നും അവർ തീവ്രവാദികളല്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അനുകൂലിച്ചുവെന്നും, അദ്ദേഹം സ്ത്രീകളെ അപമാനിച്ചുവെന്നുമുള്ള പ്രിയങ്കാ ഗാന്ധി യുടെ പരാമർശം ലോക്സഭയിൽ ബഹളത്തിനിടയാക്കി. പരാമർശത്തിനെതിരെ പ്രൾഹാദ് ജോഷി രംഗത്തെത്തിയതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കുമെന്ന് സ്പീക്കർ ഓംബിർള വ്യക്തമാക്കി.






























