മാനന്തവാടി : സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കാരക്കാമല എഫ്സിസി മഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ അന്തിമ വിധി വരുന്നതുവരെ ലൂസിക്ക് മഠത്തിൽ തന്നെ താമസിക്കാമെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.
ഇത്രയും കാലം സേവനം നടത്തിയ മഠത്തിൽ തുടരാൻ അനുവദിക്കണമെന്നും മറ്റൊരിടത്തേക്ക് ഇറങ്ങി പോകാനാകില്ലെന്നും കാണിച്ച് സിസ്റ്റർ ലൂസി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സന്ന്യാസിനി സഭയിൽ നിന്ന് ലൂസിയെ പുറത്താക്കിയ നടപടിയിൽ നേരത്തെ ഹൈക്കോടതിയിലും കേസുണ്ടായിരുന്നു. മാനന്തവാടി മുൻസിഫ് കോടതിയിലെ നിയമനടപടികൾ പൂർത്തിയാക്കാനാണ് ഹൈക്കോടതിയും നിർദേശിച്ചിരുന്നത്.
സഭാ നടപടിക്കെതിരേ നൽകിയ മൂന്ന് അപ്പീലുകളും തള്ളി ലൂസിയെ സന്ന്യാസ സഭയിൽ നിന്ന് പുറത്താക്കിയതായി വത്തിക്കാന്റെ അന്തിമ അറിയിപ്പ് വന്നിരുന്നു. ഇതിനുശേഷമാണ് ലൂസിക്ക് മഠത്തിൽ നിന്ന് പുറത്തുപോകേണ്ട സാഹചര്യമുണ്ടായത്. സഭാചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയത്.