ന്യൂഡല്‍ഹി : ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. കർഷകർ മരിച്ച സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. അതേസമയം ലംഖിപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യുപി പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ആശിഷിന് പോലീസ് സമൻസ് അയച്ചിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ യുപി പോലീസ് നോട്ടിസും പതിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ലഖിംപൂർ സന്ദർശനത്തിൽ പ്രതിഷേധിക്കാനെത്തിയ കർഷകരുടെ നേർക്ക് മകൻ ആശിഷ് മിശ്ര വാഹനം ഓടിച്ചു കയറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ 9 പേർക്കാണ് ജീവൻ നഷ്ടമായത്. ആശിഷ് അടക്കമുള്ള കുറ്റവാളികൾക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട കർഷകൻ ലവ് പ്രീത് സിംഗിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ലംഖിപൂർ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലവ് ഖുഷ് ,ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഡി.ഐ.ജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിൽ യുപി സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു.