പാലക്കാട് : രാജ്യമൊട്ടാകെ മുപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി നടരാജനെ ഷൊർണൂർ പോലീസ് പിടികൂടി. മേട്ടുപ്പാളയത്ത് വെച്ച് അതിസാഹസികമായാണ് ഇയാളെ പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ഏപ്രിൽ 16-ന് ഷൊർണൂർ ഗുരുവായുരപ്പൻ നഗറിലെ ഒരു വീടിന്റെ പൂട്ടുതകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വീട്ടുമുറ്റത്ത് ഇരുന്ന സ്കൂട്ടറും മോഷ്ടിച്ച കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഈ കേസിൽ നേരത്തെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ നടരാജനാണെന്ന് പോലീസിന് വിവരം ലഭിച്ചത്.
കൂട്ടുപ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പിടിയിലാകുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കാസർഗോഡ് ബേക്കൽ ഭാഗത്തു നിന്ന് 45 പവൻ സ്വർണ്ണവും 35,000 രൂപയും ഇയാൾ കവർന്നിരുന്നു. കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുമായി മുപ്പതിലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.വീടുകളുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് നടരാജന്റെ രീതി.
പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെത്തി മോഷണം നടത്തിയ ഉടൻ തന്നെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ്. തൃശ്ശൂരിലെ മോഷണത്തിന് ശേഷം കേരളത്തിൽ തിരിച്ചെത്തി വൻ മോഷണങ്ങൾ നടത്തിയതിന് പിന്നാലെയാണ് പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.






























