കെനിയ: കാക്കകള്‍ മനുഷ്യന്റെ സുഹൃത്തും പരിസരം വൃത്തിയാക്കുന്ന നല്ല പക്ഷിയുമാണ് നമുക്ക്. എന്നാല്‍, കാക്കകള്‍ ആവാസവ്യവസ്ഥ തന്നെ തകര്‍ക്കാന്‍പോന്ന ഭീകര ജീവിയാണ് എന്നാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ സര്‍ക്കാര്‍ പറയുന്നത്. 2024 അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള ഒരുക്കത്തിലാണ് കെനിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് കാക്കകളുടെ കൂട്ടക്കുരുതിക്ക് കെനിയ നല്‍കുന്ന വിശദീകരണം.
ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെ.ഡബ്യു.എസ്.) ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്ക് ഭീഷണിയാകുന്നതിലൂടെ കര്‍ഷകര്‍ക്കും വിനോദ സഞ്ചാരികൾക്ക് ശല്യമുണ്ടാക്കുന്നതിലൂടെ ഹോട്ടലുടമകള്‍ക്കും ഇന്ത്യന്‍ കാക്കകള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കെ.ഡബ്യു.എസ്. ഡയറക്ടര്‍ ജനറലിന്റെ പ്രതിനിധിയായ വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസ്യോകി പറഞ്ഞു.





























