കോഴിക്കോട് : ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിന്റെയും(RONE INFOTRADE PRIVATE LIMITED) ഉടമകളുടെയും സ്ഥാവരജംഗമ വസ്തുക്കൾ ബഡ്‌സ് ആക്ട് പ്രകാരം കണ്ടുകെട്ടാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉയർന്ന പലിശയും കമ്മീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരില്‍ ജില്ലയിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താൽക്കാലികമായി കണ്ടുകെട്ടാൻ ബന്ധപ്പെട്ട തഹസിൽദാർമാരോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് ഉത്തരവിട്ടത്.
ഇവരുടെ സ്വത്തിടപാടുകൾ മരവിപ്പിക്കാൻ രജിസ്ട്രാർക്കും രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം അറിയിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി അവ കണ്ടുകെട്ടി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറോടും ആവശ്യപ്പെട്ടു. ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ആരംഭിച്ച അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഡ് ബാങ്ക് മാനേജർക്കും നിർദേശം നൽകിയിട്ടുണ്ട്. RONE INFOTRADE PRIVATE LIMITED ലോകം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന വെബ് കാർഡ് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്.





























