കോട്ടയം : ഫോൺ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നൽകി കബളിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ വെസ്റ്റ് പ്ലാവിലയിൽ വീട്ടിൽ വിഷ്ണു (29) വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ടി.ശ്രീജിത്ത് അറസ്റ്റുചെയ്തത്.
ഞായറാഴ്ച വൈകീട്ട് കോട്ടയം തിരുനക്കരയിലായിരുന്നു സംഭവം. ഈര കൊച്ചിപറമ്പിൽ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. 94,000 രൂപ വിലവരുന്ന ഐ ഫോൺ വിൽക്കുന്നതിന് യുവാവ് ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. ഇതുകണ്ട് പ്രതി യുവാവുമായി ബന്ധപ്പെട്ട് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. തുടർന്ന് ഫോൺ വാങ്ങുന്നതിന് യുവാവിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തിരുനക്കരയിലെത്തിയ ഇരുവരും വർത്തമാനം പറഞ്ഞ് നടക്കുന്നതിനിടെ പ്രതി ഫോൺ തട്ടിപ്പറിച്ചെടുത്ത് പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയിൽവെച്ചശേഷം ഓടിപ്പോയി. ഭാരത് ആശുപത്രി റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. നോട്ടിന്റെ വലുപ്പത്തിൽ കീറിയെടുത്ത കടലാസായിരുന്നു പ്രതി ഉടമയുടെ കൈയിൽകൊടുത്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.