പന്തളം : തിയേറ്റർ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് തുടക്കമിടാന്‍ ഇപ്റ്റ പത്തനംതിട്ട ജില്ലാക്കമ്മിറ്റി. കുളനടയിൽ നടന്ന ഇപ്റ്റയുടെ ജില്ലാ നാടക പ്രവർത്തക യോഗത്തിലാണ് ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തിയേറ്റർ മൂവ്മെന്റുകളെക്കുറിച്ചുള്ള തീരുമാനങ്ങൾ. പ്രഗത്ഭരായ നാടകകൃത്തുക്കളും നാടക സംവിധായകരും അഭിനേതാക്കളും തിയേറ്റർ ആക്ടിവിസ്റ്റുകളും യോഗത്തിൽ പങ്കെടുത്തു. അടൂർ ഭവാനി – പങ്കജം സ്മാരക നാടക പഠന കേന്ദ്രത്തിന്റെ പ്രവർത്തനവും തിയേറ്റർ പ്രാക്ടീസുകളും അടുത്തമാസം ആരംഭിക്കും. ജില്ലാ അമേച്വർ നാടക സംഘം, സ്ട്രീറ്റ് പ്ലേ ടീം, ഏകപാത്ര നാടകം, കുട്ടികളുടെ ജില്ലാ നാടകം സംഘം, നാടക ക്ലാസുകൾ, നാടക കളരികൾ, തിയേറ്റർ തെറാപ്പി തുടങ്ങി വിവിധ പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കാൻ ഇപ്റ്റ ഉദ്ദേശിക്കുന്നത്. ജില്ലയിലെ തിയേറ്റർ മൂവ്മെന്റ് ഇപ്റ്റ കുളനട യൂണിറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തി.
ജില്ലാ നാടക പ്രവർത്തകയോഗം ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് കാത്താടം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മറ്റിയഗം ലക്ഷ്മി മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. എന്താണ് ഇപ്റ്റയെന്നും തിയേറ്റർ മൂവ്മെന്റ് എന്താണെന്നും അത് എങ്ങനെ സാമൂഹ്യ പ്രതിബദ്ധതയാകുന്നുവെന്നും ഇപ്റ്റയുടെ കഴിഞ്ഞ 84 വർഷത്തെ പ്രവർത്തന ചരിത്രം വിശദീകരിച്ച് സംസ്ഥാന കമ്മറ്റിയംഗം അനു കാരയ്ക്കാട് സംസാരിച്ചു. ജില്ലയിൽ ഇതുവരെ നടന്ന ഇപ്റ്റ നാടക പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നാടകകൃത്തും കവിയും ഇപ്റ്റ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ബി.അജിതകുമാർ അവതരിപ്പിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇപ്റ്റ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തിയേറ്റർ മൂവ്മെന്റുകളെക്കുറിച്ച് നാടക സംവിധായകനും ഇപ്റ്റ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയംഗവും ഇപ്റ്റ ജില്ലാ പ്രസിഡന്റുമായ അടൂർ ഹിരണ്യ വിശദീകരിച്ചു. കെ. പത്മിനിയമ്മ, സന്തോഷ് പന്തളീയൻ, ദീപ ആർ, പ്രസന്നചന്ദ്രൻ പിള്ള, പന്നിവിഴ ഹരി, ശിവൻകുട്ടി കെ, ഉഷ ജോസ്, വിജു എം.ജി, സി.കെ.തങ്കപ്പൻ, എം.കെ. തുളസീഭായി, ബിവിൻ ബി.ഭാസ്ക്കർ എന്നിവർ സംസാരിച്ചു. കെ.ശിവൻകുട്ടി സ്വാഗതവും എൻ.ആർ.പി. പിള്ള നന്ദിയും രേഖപ്പെടുത്തി.






























