ടെഹ്‌റാൻ : ജൂൺ 17-ന് പ്രാബല്യത്തിൽവന്ന ഇടക്കാല വെടിനിർത്തൽക്കരാർ ലംഘിച്ച് രണ്ടാഴ്ചയായി നടത്തിവന്നിരുന്ന ആക്രമണ-പ്രത്യാക്രമണങ്ങൾ യു.എസും ഇറാനും അവസാനിപ്പിച്ചു. യു.എസ്. ആക്രമണം നിർത്തിയ സാഹചര്യത്തിൽ അവരുടെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങൾക്കുനേരേയുള്ള സൈനികനടപടി തത്‌കാലം നിർത്തിവെക്കുന്നതായി ഇറാന്റെ സേനാവക്താവ് മുഹമ്മദ് അക്രമീനിയ ഞായറാഴ്ച അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ, കപ്പൽ ആക്രമിക്കുന്നതിനുള്ള മറുപടിയെന്ന് പറഞ്ഞ് തുടർച്ചയായ 13 രാത്രി യു.എസ്. ഇറാനിലുടനീളം ബോംബിട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രിയോടെ യു.എസ്. ആക്രമണങ്ങൾ നിർത്തിവെച്ചു.
യു.എസിന്റെ ആക്രമണങ്ങൾക്കുള്ള പ്രതികാരനടപടിയായാണ് തങ്ങൾ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യംവെക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള ആയുധശേഖരം കുറയുന്നതിലെ ആശങ്കയെത്തുടർന്നാണ് യു.എസ്. ആക്രമണം നിർത്തിയതെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം കൂടുതൽ വഷളാകുന്നതിനെപ്പറ്റി വെള്ളിയാഴ്ച വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും യു.എസ്. ജനറൽ ഡാൻ കെയിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുനൽകിയെന്ന് സി.എൻ.എൻ. റിപ്പോർട്ടുചെയ്തു.
നിലവിലെ സാഹചര്യത്തിൽ യുദ്ധം ജയിക്കാൻ സാധിക്കുമെങ്കിലും അതിന്റെ അനന്തര ഫലങ്ങൾ ഗൗരവമുള്ളതായിരിക്കുമെന്ന് കെയിൻ മുന്നറിയിപ്പുനൽകിയെന്നാണ് സൂചന. ഇറാനിലെ 14-ാം ഘട്ട ആക്രമണം സംബന്ധിച്ച രൂപരേഖ പെന്റഗൺ ട്രംപിന് കൈമാറിയിരുന്നെങ്കിലും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ട്രംപ് ഇത് നിരസിച്ചെന്നാണ് വിവരം. അതേസമയം, ഇസ്രയേലിന്റെ കെണിയിൽവീണ് യു.എസ്. ആക്രമണം പുനരാരംഭിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ്. സന്ദർശിക്കാനിരിക്കേയാണ് മുന്നറിയിപ്പ്.






























