മോസ്ക്കോ: ഇറാന്‍ – ഇസ്രയേല്‍ അതിരൂക്ഷ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തെത്തി. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാൻ തയ്യാറെന്നും പുടിൻ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്‍റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിൻ വ്യക്തമാക്കി.
ഇസ്രായേൽ – ഇറാൻ സംഘർഷത്തെക്കുറിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും താൻ ബന്ധപ്പെടുന്നുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇരുവരുമായി സംസാരിച്ച ശേഷമാണ് റഷ്യ മധ്യസ്ഥത വഹിക്കാമെന്ന കാര്യം പുടിൻ അറിയിച്ചത്. ടെൽ അവീവിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ടെഹ്‌റാന്റെ സമാധാനപരമായ ആണവ വികസനത്തെ പിന്തുണയ്ക്കാൻ റഷ്യ തയ്യാറാണെന്നും ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ സാധ്യമാണെന്നും പുടിൻ പറഞ്ഞു. ഇറാന്‍ – റഷ്യ കരാറില്‍ പ്രതിരോധ സഹകരണം ഇല്ലെന്നും അതിനാല്‍ അത്തരം ചര്‍ച്ചകള്‍ അനാവശ്യമെന്നും പുടിന്‍ വിശദീകരിച്ചു.





























