ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാൻ. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് കാരണം തങ്ങളുടെ ആക്രമണമല്ലെന്നും മറിച്ച് കുവൈറ്റിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഐആർജിസി വക്താവ് അവകാശപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ കടുത്ത യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതും ഇതേത്തുടർന്ന് വലിയ രീതിയിലുള്ള അന്താരാഷ്ട്ര ചർച്ചകൾക്ക് ഇത് വഴിവെച്ചതും. തങ്ങളുടെ സൈന്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം ഇറാൻ പൂർണ്ണമായി നിഷേധിക്കുകയാണ്.
ശത്രു മിസൈലുകളെ പ്രതിരോധിക്കാൻ സ്ഥാപിച്ച അമേരിക്കൻ സിസ്റ്റത്തിന്റെ തന്നെ പിഴവാണ് വിമാനത്താവളത്തിൽ പതിക്കാൻ കാരണമായതെന്നാണ് ഇറാന്റെ പുതിയ വാദം. എന്നാൽ ഈ വാദം അമേരിക്ക നിഷേധിച്ചിട്ടുണ്ട്.






























