ജറുസലേം : ഇറാനിൽ നിന്ന് തൊടുത്ത മിസൈൽ പെരുന്നാൾ ദിനത്തിൽ ജറുസലേമിൽ പതിച്ചെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ദൃശ്യം പുറത്തുവിട്ടു. അൽ – അഖ്സ പള്ളിയിൽ നിന്ന് ഏതാനും മീറ്റർ അകലെയാണ് മിസൈൽ പതിച്ചതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. “ഈദുൽ ഫിത്തർ ആഘോഷത്തിനിടെ ഇറാന്‍റെ മിസൈൽ ജറുസലേമിൽ പതിച്ചു. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും ഏറ്റവും പുണ്യസ്ഥലമായി കാണുന്ന ഇടത്തു നിന്നും ഏതാനും മീറ്റർ അകലെ. ‘മത’ ഭരണകൂടത്തിന്റെ യഥാർത്ഥ മുഖമാണിത്”- എന്നു കുറിച്ചാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ജറുസലേമിലെ ഓൾഡ് സിറ്റിയിലെ കുന്നിൻചെരുവിൽ സ്ഫോടനത്തിൽ ഗർത്തം രൂപപ്പെട്ടു. അവശിഷ്ടങ്ങൾ റോഡിൽ ചിതറിത്തെറിച്ചു. ടെമ്പിൾ മൗണ്ടിൽ ആഘാതം അനുഭവപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിനെ തകർക്കുക എന്ന ലക്ഷ്യവുമായി സാധാരണ ജനങ്ങൾ ജീവിക്കുന്ന സ്ഥലങ്ങളിലും പുണ്യസ്ഥലങ്ങളിലും വിവേചനരഹിതമായി വിവേചനരഹിതമായി ആക്രമണം നടത്തുകയാണ് ഇറാനെന്ന് ഐഡിഎഫ് ആരോപിച്ചു. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് അൽ അഖ്സ പള്ളിയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ പെരുന്നാൾ നമസ്കാരത്തിനായി നൂറുകണക്കിന് മുസ്ലീം വിശ്വാസികൾ പള്ളിക്ക് പുറത്ത് ഒത്തുകൂടി.
ഫെബ്രുവരി 28 ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം, ജറുസലേമിലെ ഏറ്റവും ആദരണീയമായ മൂന്ന് പുണ്യസ്ഥലങ്ങളും ഇസ്രയേൽ അടച്ചു. അൽ-അഖ്‌സ പള്ളി, ഹോളി സെപൽച്ചർ ചർച്ച്, വെസ്റ്റേണ്‍ വാൾ എന്നിവയാണ് അടച്ചത്.






























