ടെഹ്റാൻ : ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിൽ രൂക്ഷ വിമർശനവുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ബ്രിട്ടീഷ് പൌരന്മാരിൽ ഏറിയ പങ്കും ഇസ്രയേൽ- അമേരിക്കയുടെ യുദ്ധ താൽപര്യങ്ങളിൽ പങ്കുചേരാൻ താൽപര്യപ്പെടാത്തവരാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനായുള്ള മാർഗങ്ങൾ അവലംബിക്കാൻ ഇറാന് അവകാശമുണ്ട് എന്നാണ് ഇറാൻ പ്രതിരോധ മന്ത്രി വിശദമാക്കിയത്.
അതേസമയം ബ്രിട്ടീഷ് സൈനിക താവളങ്ങളുപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകുന്നത് കുറച്ച് കൂടി നേരത്തെ വേണ്ടിയിരുന്നുവെന്നാണ് അമേരിക്കയുടെ പ്രസിഡ്നറ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതൊരു വൈകിയ പ്രതികരണമാണെന്ന നിരാശ മറച്ചുവയ്ക്കാതെയാണ് ട്രംപിന്റെ പ്രതികരണം. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ്. കാരണം നമ്മുടെ ബന്ധം അത്രത്തോളം മികച്ചതാണ്, എന്നാൽ ഇതുപോലൊന്ന് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്നു ബ്രിട്ടൻ. എന്നാൽ ആ ദ്വീപ് ഉപയോഗിക്കാൻ ബ്രിട്ടൻ അമേരിക്കയെ അനുവദിച്ചില്ല. കുറച്ച് കൂടി വേഗത്തിൽ ബ്രിട്ടൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലെന്നാണ് ട്രംപ് ബ്രിട്ടന്റെ നടപടിയെ വിലയിരുത്തിയത്.






























