വാഷിംഗ്‌ടൺ : രാജ്യാന്തര വ്യാപാര മേഖലയെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്. ഇറാനെതിരായ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് യുഎസ് പ്രഡിസന്റ് ഡോണൾഡ് ട്രംപ്. സംഘർഷം നവംബറിലേക്ക് നീളുകയും ഇടക്കാല തിരഞ്ഞെടുപ്പിലെ ജനവിധി പ്രതികൂലമാവുകയും ചെയ്താൽ വലിയ ഏറ്റുമുട്ടലിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് യുഎസ്. ഇതു മുന്നിൽ കണ്ടാണ് യെമനിലെ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിൽ സ്വാധീനം വർധിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതെന്നും ആശങ്ക. ഹോർമുസിനു പുറമെ ചെങ്കടലിലെ കപ്പൽ നീക്കത്തിനു കൂടി തടസം നേരിട്ടാൽ ലോകവ്യാപാരം നിശ്ചലമായേക്കും. എണ്ണവില കുതിക്കും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികളിൽ വലിയ തിരിച്ചടി നേടിരേണ്ടി വരുമെന്നും നിക്ഷേപകർക്ക് ആശങ്ക.
അതിനിടെ പശ്ചിമേഷ്യയിലെ അമേരിക്കൻ എംബസികൾക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം. അവിചാരിതമായ സംഘർഷങ്ങൾ ഉണ്ടായേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. എന്നാൽ എന്താണ് അപകട സാഹചര്യമെന്ന് മുന്നറിയിപ്പിൽ വിശദമാക്കുന്നില്ല. വിമാനങ്ങൾ റദ്ദാക്കിയേക്കും, വ്യോമാതിർത്തി അടച്ചേക്കും, യാത്രാതടസം നേരിട്ടേക്കും, അമേരിക്കൻ പൗരന്മാർ ജാഗ്രത പുലർത്തണം. ഇതാണ് മുന്നറിയിപ്പിൽ പറയുന്നത്. സൗദി അറേബ്യയും ഇറാൻ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായേക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെയാണിത്.































