ലാഹോർ: പാകിസ്ഥാനിൽ ഇറാന്‍റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വടക്കൻ ഇറാഖിലും സിറിയയിലും മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെയാണ് ഇറാന്റെ പാകിസ്ഥാനിലേക്കുള്ള ആക്രമണം. പാകിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അൽ-അദലിന്‍റെ രണ്ട് താവളങ്ങൾക്കുനേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ പാകിസ്ഥാനിലെ ഭീകര സംഘടന നടത്തുന്ന നീക്കങ്ങൾക്ക് മറുപടിയായാണ് മിസൈൽ ആക്രമണമെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ രണ്ട് പെൺകുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. പഞ്ച്ഗുർ ജില്ലയിലെ കുലാഗിലെ കോഹ്-ഇ-സാബ്സ് ഗ്രാമത്തിൽ ആക്രമണത്തിൽ തകർന്ന വീടുകളിലാണ് എട്ടും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളുടെ മൃതദേഹം കണ്ടെടുത്തതെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ മുംതാസ് ഖേത്രൻ അറിയിച്ചു. വീടുകൾക്ക് സമീപമുള്ള ഒരു മുസ്ലീം പള്ളിയും ആക്രമണത്തിൽ തകർന്നതായി ഖേത്രൻ വ്യക്തമാക്കി.





























