ഇസ്ഫഹാൻ: അഞ്ചാഴ്ച നീണ്ടുനിന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കനത്ത ബോംബാക്രമണങ്ങൾക്കിടയിലും ഇറാന്റെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. ആണവായുധം നിർമിക്കുന്നതിന് ആവശ്യമായ പ്രധാന ഉപകരണങ്ങൾക്കും കേന്ദ്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരെയും പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇറാൻ അത്തരമൊരു നീക്കത്തിലേക്ക് കടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാലാണ് ഇറാൻ ഇതുവരെ ആണവായുധങ്ങൾ വികസിപ്പിക്കാതിരുന്നത്.
ഇസ്‌ലാമിക നിയമപ്രകാരം ആണവായുധങ്ങളുടെ നിർമാണവും ഉപയോഗവും നിഷിദ്ധമാണെന്ന 2003-2005 കാലഘട്ടത്തിലെ അയത്തുല്ല റൂഹുല്ല ഖുമൈനിയുടെ ഫത്‌വയും ആണവനിർവ്യാപന കരാറിൽ അംഗത്വം നിലനിർത്തിക്കൊണ്ട് ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഇറാന്റെ നിലപാടുമാണ് ഇതിന് ആധാരം. എന്നാൽ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് ബിൽ ഇറാൻ പാർലമെന്റ് ഇപ്പോൾ പുനഃപരിശോധിക്കുകയാണ്.





























