വടശേരിക്കര : വടശ്ശേരിക്കര ടൌണിന് സമീപം പട്ടാപ്പകലും ഭീതി വിതച്ച് കാട്ടാനകൂട്ടം. രാപകല്‍ വത്യാസമില്ലാതെ കാട്ടാനകള്‍ നാട്ടിലിറങ്ങിയതോടെ ഭീതിയിലാണ് വടശ്ശേരിക്കര നിവാസികള്‍. കഴിഞ്ഞ ദിവസം പകലാണ് കാടിറങ്ങിയ ഏഴോളം ആനകള്‍ ജനവാസമേഖലയില്‍ എത്തി നാശം വിതച്ചത്. പിന്നീട് ഇവ വനത്തിലേക്ക് കയറിപ്പോകുകയും ചെയ്തു. സാധാരണ രാത്രി സമയങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇപ്പോള്‍ പകലും ഇറങ്ങിത്തുടങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിമാറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാന്‍ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
ഇതിനോടകം ഏക്കറുകണക്കിന് കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിച്ചു. വായ്പ എടുത്ത് കൃഷി ചെയ്ത പല കര്‍ഷകരും ഇതോടെ വലിയ കടക്കെണിയിലായി. വനാതിര്‍ത്തികളില്‍ വനം വകുപ്പ് സോളാര്‍ വേലികള്‍ സ്ഥാപിക്കാത്തതാണ് കാട്ടാന ശല്യം വര്‍ധിക്കാന്‍ കാരണം. വടശ്ശേരിക്കരയിലെ കൈത തോട്ടങ്ങളും റബ്ബര്‍ തോട്ടങ്ങളുമാണ് കാടിറങ്ങിയെത്തുന്ന കൊമ്പന്മാര്‍ സ്ഥിരം താവളമാക്കുന്നത്. വടശേരിക്കര – ചെറുകാവ് – അമ്പലംപടി – ഒളികല്ല് റോഡിനോടും കല്ലാറിനോടും ചേര്‍ന്ന വള്ളക്കടവ് കൈതതോട്ടമാണ് ആനകള്‍ സ്ഥിരം താവളമാക്കുന്നത്.
കുമ്പളത്താമണ്‍ റോഡിലും സ്ഥിരമായി കാട്ടാന സാന്നിധ്യമുണ്ട്. പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കാന്‍ ശ്രമിച്ചാലും ആനകള്‍ പലപ്പോഴും കാട് കയറാറില്ല. കഴിഞ്ഞ കുറച്ചു വര്‍ഷക്കാലമായി വടശേരിക്കര മേഖലയില്‍ കാട്ടാനകള്‍ പതിവായി ഇറങ്ങി ഭീതി വിതയ്ക്കുന്നുണ്ട്. കാട്ടാന ശല്യത്തില്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാര്‍ വനപാലകരെ തടഞ്ഞു വെച്ചിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷണം നല്കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.





























