തെഹ്റാന്‍: തങ്ങളുടെ സായുധ സേന ‘പൂർണ്ണ വിജയം വരെ’ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക വക്താവ്. ഖാത്തം-അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിലെ മേജർ ജനറൽ അലി അബ്ദുല്ലാഹി അലിയാബാദിയാണ് സ്റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം അറിയിച്ചത്.യുഎസുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചകൾ ചെയ്യരുതെന്ന് ഇറാൻ സർക്കാരിന് സൈന്യം നൽകുന്ന മുന്നറിയിപ്പായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ തങ്ങളുടെ കരുത്തുറ്റ സൈന്യം അഭിമാനിക്കുന്നതായും, വിജയം വരെ മുന്നോട്ടുപോകുമെന്നും ജനറൽ അലിയാബാദി പറഞ്ഞു.
അതേസമയം എന്താണ് ‘പൂർണ്ണ വിജയം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജനറൽ വ്യക്തമാക്കിയിട്ടില്ല. നിലവിലെ യുദ്ധസാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൈന്യത്തിന്റെ പ്രതികരണം. അമേരിക്കയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സൈന്യം എതിരാണെന്ന സൂചനയായാണ് മേജറിന്റെ വാക്കുകളെ വിലയിരുത്തുന്നത്.






























