തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി). ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള യുഎസ് ലക്ഷ്യങ്ങളെ തടയാൻ ഇറാന് സാധിച്ചതായും ഐആര്‍ജിസി വക്താവ് ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഇറാന്റെ സൈനിക ശേഷിയും ആയുധശേഖരവും പരിമിതമാണെന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും, രാജ്യത്ത് ഗൈഡഡ് മിസൈലുകളുടെയും സ്മാർട്ട് ആയുധങ്ങളുടെയും ഉത്പാദനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും മൊഹെബ്ബി വ്യക്തമാക്കി. ശത്രുവിന്റെ നിർണായക കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിടാൻ കഴിഞ്ഞതാണ് ഈ പോരാട്ടത്തിലെ ഏറ്റവും വലിയ നേട്ടമെന്നും, ഹോർമുസ് കടലിടുക്ക് തിരിച്ചുപിടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ തടയാൻ ഇതിലൂടെ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഒന്നൊന്നായി വിച്ഛേദിക്കുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധ പ്രഖ്യാപനത്തിന് അമേരിക്ക തുടക്കമിട്ട സാഹചര്യത്തിലാണ് സ്കോട്ട് ബെസെന്റിന്റെ പരാമര്‍ശം. ഇറാനിലെ ഭരണകൂടം തികച്ചും ഒറ്റപ്പെടുന്നതുവരെ അവരുടെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.





























