കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ ഉദ്യോഗസ്ഥനെത്തന്നെ ഒരേ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റി. പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് രണ്ടുദിവസത്തിനുശേഷം മരവിപ്പിച്ച്, സ്ഥലംമാറ്റം ഒറ്റസ്ഥലത്തേക്കാക്കി. ഒരു ഓഫീസിൽ ഏതാനുംമാസം മാത്രമായി ജോലിചെയ്യുന്നവരെയടക്കംമാറ്റിയാണ് വിചിത്ര ഉത്തരവ്. ചില ഉദ്യോഗസ്ഥർ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട്ടുള്ള ഒരു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറെ പരപ്പനങ്ങാടിയിലേക്ക് മാറ്റിയതായാണ് ഉത്തരവിലുണ്ടായിരുന്നത്. അതേയാെളത്തന്നെ കോഴിക്കോടുനിന്ന് കാസർകോട്ടേക്ക് മാറ്റിയതായും അതേ ഉത്തരവിൽ പറയുന്നു.
ആശയക്കുഴപ്പം നിലനിൽക്കേ അദ്ദേഹം ബുധനാഴ്ച പരപ്പനങ്ങാടി ഓഫീസിൽ ജോലിക്കുകയറി. വ്യാഴാഴ്ച രാത്രിവൈകി ഇദ്ദേഹത്തെ പരപ്പനങ്ങാടിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി, കാസർകോട് നിർബന്ധമായും ജോലിക്കുകയറാൻ ഉത്തരവുമിറക്കി. കോഴിക്കോട്ടെ മറ്റൊരു എൻജിനിയറെ വയനാട്ടിലേക്കാണ് മാറ്റിയത്. നിലവിലെ ഓഫീസിൽ 11 മാസം മാത്രമാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. ഒരേയിടത്ത് മൂന്നുവർഷമൊക്കെ ആയവരെയാണ് പൊതുവേ സ്ഥലംമാറ്റാറുള്ളത്. ഇതേത്തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ഉദ്യോഗസ്ഥൻ സ്റ്റേ നേടി. വ്യാഴാഴ്ച രാത്രി ഇറക്കിയ ഉത്തരവിൽ ഇദ്ദേഹത്തെ വീണ്ടും വയനാട്ടിലേക്കുതന്നെ നിയമിച്ചു.
പല ഉദ്യോഗസ്ഥരുടെയും പേരും ജോലിചെയ്യുന്ന ഇടവുമെല്ലാം തെറ്റായാണ് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന ആക്ഷേപവുമുണ്ട്. അസിസ്റ്റന്റ് എൻജിനിയറുടെ സ്ഥലംമാറ്റത്തിന് 62 പേരുടെ പട്ടികയാണിറങ്ങിയിട്ടുള്ളത്. മറ്റ് എൻജിനിയർമാരുടെ സ്ഥലംമാറ്റത്തിലും ആക്ഷേപങ്ങളുണ്ട്. സൂപ്രണ്ടിങ് എൻജിനിയറുടെ സ്ഥലംമാറ്റത്തിൽ വിരമിക്കാൻ മാസങ്ങൾമാത്രം ബാക്കിയുള്ളവരെപ്പോലും വെറുതേവിട്ടിട്ടില്ല.






























