തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന ചമഞ്ഞ് പണപ്പിരിവ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരാണ് പിടിയിലായത്. എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്. എംഎൽഎയുടെ പേരിൽ ഒരു വ്യാപാരിയിൽ നിന്ന് ഇവർ 1000 രൂപ കൈക്കലാക്കിയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കാട്ടാക്കട ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നാലെ തടിപ്പുകാരുടെ ശബ്ദ സന്ദേശം ഉൾപ്പടെ എം.ആർ ബൈജു പുറത്തുവിട്ടു. തന്‍റെ പഴ്സനൽ സ്റ്റാഫുമായി ബന്ധമില്ലാത്ത സംഭവമാണെന്നും ജാഗ്രത പാലിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.






























