തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിലുള്ള ആകാംക്ഷാഭരിതമായ സസ്പെൻസിന് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി എഐസിസി നിരീക്ഷകർ ഉൾപ്പെട്ട പ്രത്യേക ചാർട്ടേർഡ് വിമാനം ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെത്തും. ദില്ലിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന എഐസിസി ചാർട്ടേർഡ് ഫ്ലൈറ്റ് വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരത്ത് എത്തും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, സൂര്യകാന്ത്, ദീപ ദാസ് മുൻഷി എന്നിവരാണ് ഈ സംഘത്തിലുള്ളത്. എന്നാൽ കെ.സി. വേണുഗോപാൽ ഇവർക്കൊപ്പം ഉണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കെ സി വേണുഗോപാൽ ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തുകയാണ്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ഈ ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കമാൻഡിന്റെ തീരുമാനം മുദ്രവച്ച കവറിൽ നിരീക്ഷകർ യോഗത്തിൽ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരീക്ഷകരുടെ വരവ് വൈകുന്നതിനാല് നിയമസഭാ കക്ഷി യോഗം വൈകാനാണ് സാധ്യത.






























