ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഇസ്രായേൽ സൈന്യം പിടികൂടിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിന്റെ ഗാസയിലെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ തലവനാണ് പിടിയിലായതെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും നെതന്യാഹു അറിയിച്ചു. പിടിയിലായ വ്യക്തി ഹമാസ് നേതാവ് മുഈൻ അൽ അറബീദ് ആണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ ഹമാസിന്റെ നിയന്ത്രണം ശക്തമാക്കാനും ഇസ്രായേൽ സൈന്യത്തിനെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അറബീദ് അടുത്തിടെയായി പ്രവർത്തിച്ചുവരികയായിരുന്നു എന്ന് ഇസ്രായേൽ സൈന്യവും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ അവകാശപ്പെട്ടു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഇസ്രായേലിലേക്ക് മാറ്റിയിട്ടുണ്ട്.
സൈനികർ നേരിടുന്ന ഭീഷണികൾ ഒഴിവാക്കുന്നതിനായി കരസേനാ നീക്കത്തോടൊപ്പം ഇസ്രായേൽ പ്രദേശത്ത് ശക്തമായ വ്യോമാക്രമണങ്ങളും നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറൻ ഗാസസിറ്റിയിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസിയും ഷിഫാ ആശുപത്രിയും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സ്ത്രീ മുഈൻ അൽ അറബീദിന്റെ ഭാര്യയാണെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത വെടിവെപ്പും ഡ്രോൺ ആക്രമണങ്ങളും ഉണ്ടായതായും മൂന്ന് മിനിറ്റിനുള്ളിൽ അഞ്ചിലധികം വ്യോമാക്രമണങ്ങൾ നടന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.
അതേസമയം, ഹമാസിന്റെ പ്രമുഖ നേതാവിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ദൗത്യം പരാജയപ്പെട്ടതായി ഗാസയിലെ സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെട്ടു. ഇസ്രായേൽ പ്രത്യേക സേന മോട്ടോർ സൈക്കിളുകളിൽ രക്ഷപ്പെടുകയായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന താഴ്ന്ന റാങ്കിലുള്ള മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനെയാണ് ഇസ്രായേൽ തട്ടിക്കൊണ്ടുപോയതെന്നും ഹമാസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു.
































