ഗാസ: ആഗോളതലത്തിൽ രൂക്ഷ വിമർശനം ഉയരുമ്പോഴും തെക്കൻ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഡബിൾ ടാപ് എന്ന് അറിയപ്പെടുന്ന രീതിയിലുള്ള ഇസ്രയേൽ ആക്രമണ ശൈലി കനത്ത ആൾനാശമാണ് ഗാസയിൽ സൃഷ്ടിച്ചുള്ളത്. കഴിഞ്ഞ ആഴ്ച ഡബിൾ ടാപ് രീതിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമ പ്രവർത്തകർ അടക്കം 22 പേരാണ്. ഇവരിൽ ആരോഗ്യ പ്രവർത്തകരും അടിയന്തിര സേവനം എത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഒടുവിൽ പുറത്ത് വരുന്ന ആക്രമണ ദൃശ്യങ്ങളിലും ഡബിൾ ടാപ് രീതി ഇസ്രയേൽ പിന്തുടരുന്നതായി വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെ പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് ആദ്യത്തെ ഇസ്രയേൽ ആക്രമണം നടക്കുന്നത്.
ഷെൽ ആക്രമണത്തിൽ റോയിട്ടേഴ്സിനറെ ക്യാമറമാൻ അടക്കം കുറച്ച് പേർ കൊല്ലപ്പെട്ടു. 9 മിനിറ്റിന് ശേഷമാണ് ഇതേയിടത്ത് ഇസ്രയേൽ രണ്ടാമതും മിസൈൽ വർഷിച്ചത്. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനായി എത്തിയ മാധ്യമ പ്രവർത്തകർ, പ്രദേശവാസികളും മറ്റുമായി നിരവധി പേരാണ് രണ്ടാമത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത്തരത്തിൽ നടത്തുന്ന ആക്രമണ ശൈലിയേയാണ് ഡബിൾ ടാപ് എന്ന പേരിൽ അറിയപ്പെടുന്നത്. ആക്രമണത്തിന്റെ ആഘാതം കൂടുമെന്നതും ആൾനാശം കൂടുമെന്നതുമാണ് ഈ ശൈലിയുടെ ഭീകരത. കഴിഞ്ഞ ദിവസം നടന്ന ഡബിൾ ടാപ് രീതിയിലെ ആക്രമണ ദൃശ്യങ്ങൾ സിഎൻഎൻ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. യുദ്ധ കുറ്റങ്ങളിൽ ഉൾപ്പെടുന്നതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ പ്രത്യക്ഷത്തിലുള്ള ലംഘനവുമായാണ് ഈ ആക്രമണ രീതിയെ വിലയിരുത്തുന്നത്.





























