ടെൽ അവീവ് : കാസ്പിയൻ കടലിലുള്ള ഇറാന്റെ നാവിക ആസ്തികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന. ഇറാന്റെ മിസൈൽ കപ്പലുകൾ, സപ്പോർട്ട് വെസ്സലുകൾ, ഗാർഡ് കപ്പലുകൾ എന്നിവ ആക്രമിക്കപ്പെട്ടു. കൂടാതെ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രങ്ങളും ഒരു കമാൻഡ് സെന്ററും തകർത്തതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇസ്രയേൽ സൈന്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് വടക്കൻ ഇറാനിലെ കാസ്പിയൻ കടലിൽ ഇത്തരമൊരു ആക്രമണം നടത്തുന്നത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഇറാനിലുടനീളം 200ലധികം സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി സൈനിക വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ഷോഷാനി അറിയിച്ചു.
പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് വിമാനത്താവളത്തിൽ വെച്ച് ഇറാന്റെ ഒരു MI-17 ഹെലികോപ്റ്റർ ഇസ്രയേൽ വ്യോമസേന നശിപ്പിച്ചു. ഇസ്രയേലിനും യുഎസ് താവളങ്ങൾക്കും എതിരെ ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന പേരിൽ ആക്രമണം തുടരുകയാണ്. ബുധനാഴ്ച വരെ ഏകദേശം 63 തരംഗങ്ങളിലായി മിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായാണ് റിപ്പോർട്ട്.






























