ടെൽഅവീവ്: ഇസ്രയേൽ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം. വടക്കൻ ഇസ്രയേലി നഗരമായ ഷ്ഫറാമിലാണ് ഹിസ്ബുള്ളയുടെ റോക്കറ്റുകൾ പതിച്ചത്. പ്രാദേശിക സമയം അർധരാത്രിയിലാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നൂറിലധികം റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള തൊടുത്തുവിട്ടത്. റോക്കറ്റുകളിലൊന്ന് പ്രധാന നഗരമായ ടെൽ അവീവിൽ പതിച്ചു. അടിയന്തര മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതിന് പിന്നാലെ നഗരമധ്യത്തിൽ വലിയ തീ ആളിപ്പടരുകയായിരുന്നു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്‍റെയും നില ഗുരുതരമാണ്. 56 പേർ ചികിത്സയിലുണ്ട്. ഇതിൽ 18 പേർ കുട്ടികളാണ്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നു നില കെട്ടിടത്തിലാണ് റോക്കറ്റ് പതിച്ചത്.
കൂടാതെ, നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായെന്ന് ടൈംസ് ഓഫ് ഇസ്രയേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു. നവംബർ ഏഴിന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ ബിലു സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. ഇസ്രയേൽ തുറമുഖ നഗരമായ ഹൈഫക്കും ടെൽ അവീവിന് സമീപത്തെ വിമാനത്താവളത്തിന് നേരെയും ഹിസ്ബുള്ള ആക്രമണം നടത്തിയിട്ടുണ്ട്.ടെൽ അവീവിനു കിഴക്കുള്ള ബ്നെ ബ്രാക്കിൽ ഒരു ബസിൽ റോക്കറ്റ് ഇടിച്ചതായി ഇസ്രായേൽ മാധ്യമം റിപ്പോർട്ട് ചെയ്തു. ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ വ്യോമഗതാഗതവും താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തിൻ്റെ വടക്ക് ഭാഗത്തുള്ള ഹൈഫ നഗരത്തിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ സിസേറിയയിലെ വീട്ടിന് നേരെയും ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. നെതന്യാഹുവിന്റെ കിടപ്പുമുറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരു മുറിയുടെ ജനൽ ചില്ല് തകർന്നിരുന്നു.





























