ഗസ്സ: ഗസ്സയിൽ ആക്രമണം രൂക്ഷമായിരിക്കെ ഒരു വിഭാഗം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. കടുത്ത അഭിപ്രായഭിന്നത കാരണം പലവട്ടം യോഗം ചേർന്നാണ് കരാറിനെ പിന്തുണക്കാനുള്ള ഇസ്രായേൽ മന്ത്രിസഭാ യോഗ തീരുമാനം. നാല് ദിവസത്തെ വെടിനിർത്തലും 50 ബന്ദികളുടെ കൈമാറ്റവുമാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ അമേരിക്കൻ സൈനിക ആസ്ഥാനത്തിനു നേരെ നടന്ന ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി പെന്റഗൺ അറിയിച്ചു. വെടിനിർത്തൽ കരാർ മിക്കവാറും ഇന്നുതന്നെ നടപ്പിലാകുമെന്നാണ് സൂചന.
ബന്ദികൾക്ക് പകരമായി നാലു ദിവസത്തെ വെടിനിർത്തലും ഫലസ്തീൻ തടവുകാരുടെ മോചനവും ഇസ്രായേൽ അംഗീകരിച്ചതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. അതേസമയം ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാകേണ്ടതില്ലെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഇന്ന് കരാർ വ്യവസ്ഥകൾ പരസ്യപ്പെടുത്തുമെന്നാണ് വിവരം. ഒന്നര മാസത്തോളമായി തുടരുന്ന ആക്രമണം മൂലം കൊടും ദുരിതത്തിലായ ഗസ്സനിവാസികൾക്ക് താൽക്കാലിക വെടിനിർത്തൽ വലിയ സാന്ത്വനം പകരും. അതേസമയം കരാർ യുദ്ധാറുതിയല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.





























