മ്യൂണിക്ക്: ഇറാനുമായുള്ള ഏതൊരു നയതന്ത്ര കരാറിലും യുറേനിയം സമ്പുഷ്ടീകരണം തടയുന്നതിലുപരി, അവരുടെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ ജൂത സംഘടനകളുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ്, കഴിഞ്ഞയാഴ്ച താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ച കർശന നിലപാടുകൾ നെതന്യാഹു വെളിപ്പെടുത്തിയത്. വെറുമൊരു നിരോധനമല്ല, മറിച്ച് ആണവായുധ നിർമ്മാണത്തിന് സഹായിക്കുന്ന ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ പുറത്തെത്തിക്കണമെന്ന ഉറച്ച നിലപാടിലാണ് ഇസ്രായേൽ. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ ഈ ആഴ്ച നടക്കാനിരിക്കെയാണ് നെതന്യാഹുവിന്‍റെ ഈ നീക്കം. ചർച്ചകൾ പരാജയപ്പെട്ടാൽ ഒരു സൈനിക നീക്കത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലിനെ കൂടി അമേരിക്ക നിയോഗിച്ചിട്ടുണ്ട്.





























