തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളിൽ വെച്ച് പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാളിനുള്ളിൽ വച്ച് കുടുംബവുമായെത്തിയ പോലീസുകാരനായ മിഥുൻ റോയിയെ ആണ് എസ് എഫ് ഐക്കാർ ആക്രമിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകരെ മർദിച്ച പോലീസുകാരനായിരുന്നു മിഥുൻ. ഇയാൾക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാളിൽ വെച്ച് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.





























