തെല്‍ അവിവ്: ഗസ്സയിലെ അൽ-ശിഫ ഉൾപ്പെടെ ആശുപത്രികൾക്കു നേരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ സൈന്യം. ആശുപത്രിക്കടിയിലെ ബങ്കറുകൾ സൈനിക താവളങ്ങളാണെന്ന നുണ പ്രചാരണം പൊളിഞ്ഞിട്ടും ഫലസ്തീൻ ജനതക്കെതിരായ ഉൻമൂലന നടപടികളാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തുടരുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഗസ്സയിൽ യുദ്ധത്തിന് മാനുഷിക ഇടവേള വേണമെന്ന പ്രമേയം വീണ്ടും രക്ഷാസമിതിക്കു മുന്നിലെത്തി. യെമനിൽ നിന്നയച്ച ഡ്രോൺ വെടിവെച്ചിട്ടതായി പെന്‍റഗണ്‍ അറിയിച്ചു. അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതതകൾ തുടരുകയാണ്.
രോഗികൾക്കും ആശുപത്രി വളപ്പിൽ അഭയം തേടിയവർക്കും നേരെ വെടിവെപ്പും മർദനവും വ്യാപകം. ആയുധങ്ങളും മറ്റും കണ്ടെത്തിയെന്ന ഇസ്രായേൽ വാദം ആശുപത്രി അധികൃതർ തള്ളി. ആയുധങ്ങൾ ഇസ്രായേൽ സൈന്യം ആശുപത്രിക്കുള്ളിൽ എത്തിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഹമാസ്. താൽക്കാലിക ലിഫ്റ്റുകളെയും കുടിവെള്ളടാങ്കിനെയും കോൺഫറൻസ് റൂമിനെയുമൊക്കെയാണ് ഇസ്രായേൽ സേന ബങ്കറുകളെന്ന് വിലയിരുത്തുന്നത്. ആശുപത്രിയുടെ ഭൂഗർഭ അറയിലുള്ളത് വെയർഹൗസുകളും കൂടിക്കാഴ്ചമുറികളുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.





























