തെൽ അവിവ്: ഗസ്സയിൽ നിന്ന് ഒരിക്കലും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി. മന്ത്രിയുടെ നിലപാട് വെടിനിർത്തൽ രണ്ടാംഘട്ട ചർച്ചകൾക്ക് തിരിച്ചടിയാകും. മരുന്നും ഉപകരണങ്ങളും ഇല്ലാതെ ഗസ്സയിലെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഗസ്സയിൽ സ്ഥിരം സൈനിക സാന്നിധ്യം ഉണ്ടാകുമെന്നും സമാധാന പദ്ധതിയുടെ പേരിൽ ഇക്കാര്യത്തിൽ പിറകോട്ടില്ലെന്നുമാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രഖ്യാപിച്ചത്. സൈനിക യൂണിറ്റ് ഗസ്സയിൽ നിലയുറപ്പിക്കുമെന്നും സുരക്ഷക്ക് അത് ഏറെ അനിവാര്യമാണെന്നും കാറ്റ്സ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇരുപതിന സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് ഇസ്രായേൽ മന്ത്രിയുടെ പ്രകോപനപ്രസ്താവന. ഈ മാസം 29നാണ് ട്രംപുമായി ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ട ചർച്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അമേരിക്കയലേക്ക് തിരിക്കുന്നത്.





























